Membership Form

ചോദ്യപ്പേപ്പർ തയ്യാറാക്കുക ഇനി സ്കൂൾ അധ്യാപകർ

കോളേജ് അധ്യാപകർ സ്കൂൾ തലത്തിൽ ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന പതിവ് അവസാനിക്കുന്നു. അതാത് ക്ലാസുകളിൽ പഠിപ്പിച്ചിട്ടുള്ള സർവീസിലുള്ളതോ, വിരമിച്ചവരോ ആയ അധ്യാപകരെ പാനലിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് പുതിയ തീരുമാനം.

ഹയർ സെക്കൻഡറി, പത്താംക്ലാസ് ചോദ്യപ്പേപ്പറുകളിൽ പിശക് വന്ന പശ്ചാത്തലത്തിലാണ്  ചോദ്യകർത്താക്കളുടെ പാനൽ പുനഃപരിശോധിക്കുന്നത്. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഹയർ സെക്കൻഡറി, പൊതുവിദ്യാഭ്യാസവകുപ്പ് അധികൃതരുമായി നടത്തിയ ആശയവിനിമയത്തിലാണ് ഈ ധാരണ.  നിലവിലെ പരീക്ഷയുടെ മൂല്യനിർണയത്തിനുശേഷം ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന നടപടികൾ പരിഷ്കരിക്കും.

എസ്.സി.ഇ.ആർ.ടി.യ്ക്ക് തന്നെയായിരിക്കും ചോദ്യപേപ്പർ തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്വം.  പി.എസ്.സി. മാതൃകയിൽ പലരിൽനിന്നായി വാങ്ങുന്ന ചോദ്യം തമ്മിൽ ചേർത്ത് ചോദ്യപേപ്പർ ഉണ്ടാക്കുന്ന രീതിയും പരിഗണനയിലുണ്ട്.

മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിലാണ് ഓരോ വിഷയത്തി‌ന്റെയും സ്കീം ഫൈനലൈസേഷൻ ക്യാമ്പ്. ചോദ്യം തയ്യാറാക്കിയവർ അതിനുള്ള ഉത്തരസൂചികയും നൽകും. എസ്.സി.ഇ.ആർ.ടി. പൊതുനിർദേശവും നൽകും.
ഈ ക്യാമ്പിലാകും ഓരോ ചോദ്യവും വിലയിരുത്തി ഏതൊക്കെ പോയന്റിന് എത്ര മാർക്ക് നൽകാമെന്ന് തീരുമാനിക്കുക. പരോക്ഷമായി വന്നതും സിലബസിന് പുറത്തുനിന്നുള്ളതുമായ ചോദ്യങ്ങൾക്ക് കുട്ടികൾക്ക് നഷ്ടം വരാത്ത രീതിയിൽ മാർക്ക് നൽകാനാണ് തീരുമാനം.
അതാത് മേഖലയിൽനിന്നുള്ളവരെക്കൊണ്ടുതന്നെ ചോദ്യപേപ്പർ തയ്യാറാക്കിക്കണമെന്ന് എൻവി .എൽ എ. ഉൾപ്പെടെയുള്ള അധ്യാപക സംഘടനകളും ആവശ്യപ്പെട്ടു. 

Start typing and press Enter to search