Membership Form

ഈ അധ്യാപകന് കൃഷിയുണ്ട്; കൂട്ടിന് യന്ത്രങ്ങളും

പതിമ്മൂന്ന് സെന്റ് സ്ഥലംമാത്രം സ്വന്തമായുള്ള ഹൈസ്‌കൂള്‍ അധ്യാപകന്‍ അഞ്ചേക്കറിലധികം സ്ഥലം പാട്ടത്തിനെടുത്ത് തന്റെ വിദ്യാര്‍ഥികളെപ്പോലെ കൃഷിയെയും സ്‌നേഹിക്കുന്നു.

വൈകുന്നേരം നാലിനും രാവിലെ ഒന്‍പതിനുമിടയിലുള്ള സമയം കൃഷിക്കായി വിനിയോഗിക്കുകയാണ് കോഴിക്കോട് എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ വലിയപറമ്പ് ചോയിമഠത്ത് എം.സി. മുഹമ്മദ്.

മരച്ചീനികൃഷി

ഗ്രാമപ്രദേശത്തെ വയലുകളില്‍ ചെറിയ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് അദ്ദേഹം നാട്ടുകാരെ ഹരംകൊള്ളിക്കുന്നു. ബൈക്കുമായി പലയിടത്തും കറങ്ങി തരിശുകിടക്കുന്ന പാടം കണ്ടെത്തി പാട്ടത്തിന് വാങ്ങുകയാണ് ആദ്യം ചെയ്യുന്നത്. വാടകയ്‌ക്കെടുക്കുന്ന യന്ത്രം ഉപയോഗിച്ച് ഒരു ദിവസംകൊണ്ട് നീളത്തിലുള്ള തവാരണ തീര്‍ക്കുന്നു.

മരച്ചീനിക്ക് നനവ് തീരേ പാടില്ലാത്ത മണ്ണാണ് ഉചിതമെന്ന് കണ്ടെത്തിയതിനാല്‍ ഫിബ്രവരി, മാര്‍ച്ച് മാസത്തിലാണ് കൃഷി ആരംഭിക്കുന്നത്. സമീപത്തെ വീട്ടുകാരില്‍നിന്ന് ശേഖരിക്കുന്ന വെണ്ണീറും കോഴിവളവുമാണ് പ്രധാന വളം. കൂടെ രാജ്‌ഫോസ്, പൊട്ടാഷ്, യൂറിയ എന്നിവയും കുറഞ്ഞതോതില്‍ ചേര്‍ക്കുന്നു.

20 കമ്പ് നടുന്ന തവാരണയ്ക്ക് 50 കി.ഗ്രാം കോഴിവളം, 10 കി.ഗ്രാം രാജ്‌ഫോസ്, 2 കി.ഗ്രം വീതം യൂറിയയും പൊട്ടാഷും അടിവളമായി ചേര്‍ത്ത് തവാരണ മണ്ണ് കയറ്റിയ ശേഷമാണ് കമ്പ് നടുന്നത്. ഒരു മാസം കൊണ്ട് മുളച്ചുവരുന്ന കമ്പുകള്‍ക്ക് അടുത്ത വളപ്രയോഗ ത്തിന് സമയമാകുന്നു.
ഒരു തവാരണയിലേക്ക് 15 കി.ഗ്രാം വെണ്ണീറ് ചേര്‍ക്കുന്നു. തുടര്‍ന്ന് ഓരോ മാസത്തിലും മണ്ണ് ഇളക്കിക്കൊടുക്കണം. ആറുമാസം കഴിയുമ്പോള്‍ അഞ്ച് കി.ഗ്രാം പൊട്ടാഷും ചേര്‍ക്കുന്നു. 10-12 മാസംകൊണ്ട് വിളവെടുപ്പ് സാധ്യമാകുന്ന ആമ്പക്കാടന്‍ ഇനമാണ് ഉപയോഗിക്കുന്നത്.

വാഴക്കൃഷി

നേന്ത്രന്‍, പൂവന്‍, ഞാലിപ്പൂവന്‍, മൈസൂര്‍ തുടങ്ങി 2000 വാഴകളാണ് പ്രതിവര്‍ഷം കൃഷിചെയ്യുന്നത്. വാഴത്തോപ്പില്‍ ചേന, മധുരക്കിഴങ്ങ്, കാച്ചില്‍ എന്നിവയുള്ള മിശ്രകൃഷിയായതിനാല്‍ കൃഷിച്ചെലവ് ഉപവിളകളില്‍നിന്ന് ലഭിക്കും. വാഴയില്‍നിന്നുള്ള വരുമാനം ലാഭമാകും. വാഴക്കന്നുകള്‍ കീടനാശിനിയില്‍ മുക്കി ഉണക്കി നടാന്‍ ഒരുക്കുന്നതാണ് ആദ്യ ഘട്ടം.യന്ത്രമുപയോഗിച്ചുതന്നെയാണ് തവാരണയെടുക്കുന്നത്. അതില്‍ മൂന്നുമീറ്റര്‍ അകലത്തില്‍ കുഴിയെടുത്ത് നടുന്നു. 250 ഗ്രാം ചുണ്ണാമ്പ് ചുറ്റുമായി നല്‍കുന്നു. നട്ടശേഷം തവാരണിയില്‍ പയര്‍ വിതയ്ക്കുന്ന രീതി ശ്രദ്ധേയമാണ്. ഒരു മാസംകൊണ്ട് വള്ളി പടരുന്നതിനാല്‍ ആദ്യത്തെ വളമായി പയര്‍വള്ളികള്‍ ചെത്തിക്കൂട്ടി മണ്ണ് കയറ്റുന്നു. അഞ്ച് കി.ഗ്രാം കോഴിവളം, 1.5 കി.ഗ്രാം വെണ്ണീര്‍, 300 ഗ്രാം രാജ്‌ഫോസ് എന്നിവയും കൂടെ നല്‍കുന്നു.

ഒരു മാസമാവുമ്പോള്‍ വാഴക്കന്നുകള്‍ മുളച്ചുവരുന്ന സമയത്താണ് ഈ വളപ്രയോഗം. രണ്ട് മാസമാകുമ്പോള്‍ യൂറിയയും പൊട്ടാഷും 200 ഗ്രാം വീതവും രാജ്‌ഫോസ് 300 ഗ്രാമും നല്‍കുന്നു. ആറ് മാസമാകുമ്പോള്‍ യൂറിയയും പൊട്ടാഷും 200 ഗ്രാം വീതംകൂടി നല്‍കിയാല്‍ വളപ്രയോഗം പൂര്‍ത്തിയായി.

നെല്‍കൃഷി

25 വര്‍ഷമായി വീട്ടാവശ്യത്തിന് നെല്ല് ഉത്പാദിപ്പിക്കുന്ന അദ്ദേഹം 20 സെന്റ് സ്ഥലത്തുനിന്നാണ് തന്റെ കുടുംബത്തിനുവേണ്ട അരി നേടുന്നത്. മഴക്കാലത്തെ വെള്ളം ആശ്രയിച്ചുള്ള കൃഷിയായതിനാല്‍ സപ്തംബറില്‍ ടില്ലര്‍ ഉപയോഗിച്ച് നിലമൊരുക്കിയാണ് തുടക്കം.

120 ദിവസംകൊണ്ട് കൊയ്ത്തിനൊരുങ്ങുന്ന ഉമ ഇനം വിത്ത് വിതച്ച് 20 ദിവസം കഴിഞ്ഞ് ഞാറ് പറിച്ചുനട്ടാണ് കൃഷി. 10 ചാക്ക് കോഴിവളം അടിവളമായി നല്‍കുന്നു. രണ്ടാഴ്ച കഴിയുമ്പോള്‍ യൂറിയ, പൊട്ടാഷ്, രാജ്‌ഫോസ് എന്നിവ 10 കി.ഗ്രാം വീതം നല്‍കുന്നു. ഒരുമാസം കഴിയുമ്പോള്‍ യൂറിയ, പൊട്ടാഷ്, രാജ്‌ഫോസ് എന്നിവ 10 കി.ഗ്രാം വീതം വീണ്ടും നല്‍കുന്നതോടെ വളപ്രയോഗം പൂര്‍ത്തീകരിക്കുന്നു.

ചേന, ചേമ്പ്, കാച്ചില്‍, കൂര്‍ക്ക, ഇഞ്ചി, മഞ്ഞള്‍ തുടങ്ങി വിവിധയിനം വിളകള്‍ക്ക് അദ്ദേഹം ഇടം കണ്ടെത്തുന്നതിനാല്‍ പാട്ടത്തിനെടുക്കുന്ന സ്ഥലം പൂര്‍ണമായും വിനിയോഗിക്കപ്പെടുന്നു.

നാടന്‍ കോഴികള്‍


നാടന്‍ കോഴികള്‍ ഈ അധ്യാപകന് എന്നും ഹരമാണ്. കുഞ്ഞുങ്ങളെ അടവെച്ച് വിരിയിച്ചശേഷം കോഴിവളര്‍ത്തലിലെ ആധുനിക പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചതാണ് നേട്ടമായത്. ആദ്യത്തെ ആഴ്ചയില്‍ ആന്റിബയോട്ടിക്, രണ്ടാമത്തെ ആഴ്ചയില്‍ കോഴി വസന്തയ്‌ക്കെതിരെ ആര്‍.ഡി.എഫ്. വാക്‌സന്‍, മൂന്നാമത്തെ ആഴ്ചയില്‍ ലിവോള്‍, ഗ്രോവിപ്ലക്‌സ് എന്നിവ അതത് സമയത്ത് നല്‍കുന്നു. ഫോണ്‍: (9495084569)

സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍

Start typing and press Enter to search